അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 18
വി. ജോസഫ് കുപ്പര്‍തിനോ (1603-1663)

കുതിരാലയത്തില്‍ പിറന്നവനായിരുന്നു ജോസഫ് കുപ്പര്‍തീനോ എന്ന വിശുദ്ധന്‍. ഇറ്റലിയിലെ കുപ്പര്‍തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു അദ്ദേഹം. ബേത്‌ലഹേമി ലേക്കുള്ള യാത്രാമധ്യേ പൂര്‍ണഗര്‍ഭിണിയായ മറിയം കാലിത്തൊഴു ത്തില്‍ ഉണ്ണിയേശുവിനെ പ്രസവിച്ചുവെങ്കില്‍ ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ചെരിപ്പു കുത്തിയായ ഫെലീസ് ദേസാ എന്ന ദരിദ്രനും രോഗിയുമായ മനുഷ്യനായിരുന്നു ജോസഫിന്റെ അച്ഛന്‍. വളരെ കഷ്ടപ്പെട്ടായിരുന്നു അവര്‍ ഒരോ ദിവസവും തള്ളിനീക്കിയിരുന്നത്. ചികിത്സ യ്ക്കു തന്നെ നല്ലൊരു തുക ചെലവാക്കേണ്ടിവന്നപ്പോള്‍ ഫെലീസ് വീടും സ്ഥലവും പണയം വച്ച് പലരുടെ കൈയില്‍ നിന്നു പണം വാങ്ങിയിരുന്നു. ഫെലീസിന്റെ ഭാര്യ ഫ്രാന്‍സെസാ ഗര്‍ഭി ണിയായിരിക്കെ പെട്ടെന്നൊരു ദിവസം രോഗം മൂര്‍ച്ഛിച്ച് ആ മനുഷ്യന്‍ മരിച്ചു. പണം കടം കൊടുത്തിരുന്നവര്‍ ഗര്‍ഭിണിയായ ഫ്രാന്‍സെസയെ വീട്ടില്‍ നിന്നു പുറത്താക്കി. പലയിടത്തും ഭിക്ഷയാചിച്ചാണ് ആ സ്ത്രീ പിന്നീട് ജീവിച്ചത്. പൂര്‍ണഗര്‍ഭിണിയായതോടെ അവര്‍ ഒരു കുതിരാ ലയത്തില്‍ അഭയം തേടി. അവിടെ വച്ച് ജോസഫിനെ അവര്‍ പ്രസവിച്ചു. അമ്മയുടെ ശിക്ഷണത്തിലാണ് ജോസഫ് വളര്‍ന്നത്. മറ്റു വിദ്യാഭ്യാസമൊന്നും കിട്ടാനുള്ള വഴി അവനില്ലായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ചെരിപ്പുകുത്തിയായി അവന്‍ ജോലി ചെയ്തു തുടങ്ങി. എട്ടു വയസുള്ളപ്പോള്‍ ജോസഫിന് ആദ്യമായി ദൈവിക ദര്‍ശനമുണ്ടായി. പിന്നീട് ദര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു പുരോഹിതനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ, വിദ്യാഭ്യാസം ഒട്ടുമില്ലാത്തവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയും കപ്പൂച്ചിന്‍ സഭയും അവനെ പുരോഹിതനാകാന്‍ അനുവദിച്ചില്ല. ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി അവന്‍ പിന്നീട് ജോലിനോക്കി. എപ്പോഴും പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസര ണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. എഴുതുവാനും വായിക്കുവാനും വളരെ കുറച്ചുമാത്രമേ അദ്ദേഹത്തിന് അറിവുണ്ടായിരുന്നുള്ളു. പക്ഷേ, മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ പോലും മനസിലാക്കാനുള്ള വരം ദൈവം ജോസഫിനു നല്‍കിയിരുന്നു. ജോസഫിന്റെ ജീവിതകാലത്ത് നിരവധി അദ്ഭുതങ്ങള്‍ ദൈവം അവനിലൂടെ ചെയ്തു. വായുവില്‍ ഉയര്‍ന്നു നില്‍ക്കുവാനും പറക്കുവാനും ജോസഫിന് സാധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയവര്‍ പറയുന്നുണ്ട്. ഒരിക്കല്‍ നൂറുകണക്കിനു വിശ്വാസി കള്‍ സാക്ഷിയായിരിക്കെ അവര്‍ക്കിടയിലൂടെ ബലിപീഠത്തിലേക്ക് ജോസഫ് വായുവിലൂടെ നടന്ന് എത്തി. മറ്റൊരിക്കല്‍ ഒരു മരത്തിന്റെ മുകളിലേക്ക് അദ്ദേഹം ഉയര്‍ന്നു പോകുകയും അതിന്റെ ശിഖിരത്തിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. ജോസഫിന്റെ ഈ അദ്ഭുതപ്രവൃത്തികള്‍ അദ്ദേഹ ത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തുനിന്നുവരെ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. 61-ാം വയസില്‍ ജോസഫ് കുപ്പര്‍തീനോ മരിച്ചു. 1767ല്‍ പോപ് ക്ലെമന്റ് പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama