അനുദിനവിശുദ്ധര്‍ : നവംബര്‍ 27
വി. ജോസഫത് (മൂന്നാം നൂറ്റാണ്ട്)

നവംബര്‍ 27 ഓര്‍മദിവസമായിട്ടുള്ള വിശുദ്ധന്‍മാര്‍ ഏറെയുണ്ട്. പക്ഷേ, ഞാന്‍ എഴുതുവാന്‍ പോകുന്നത് ജീവിച്ചിരുന്നതാണെന്ന് ഒരു ഉറപ്പും എനിക്കു നല്കുവാനില്ലാത്ത ജോസഫത് എന്ന വിശുദ്ധന്റെ കഥയാണ്. അതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മധ്യകാലത്ത് ജോസഫത്തിനെക്കുറിച്ച് പ്രചരിച്ചിരുന്ന കഥകള്‍ അത്രയ്ക്ക് ഏറെയുണ്ടായിരുന്നു. രണ്ട്, അദ്ദേഹം ഒരു ഇന്ത്യാക്കാ രനായിരുന്നു. ജോസഫത്തിന്റെ കഥ അറിയാത്തവര്‍ ചുരുക്ക മാണെന്നു വേണമെങ്കില്‍ പറയാം. കാരണം അത് സാക്ഷാല്‍ ശ്രീ ബുദ്ധന്റെ കഥയാണ്. കൊട്ടാരം വിട്ട് സത്യം തേടി പോയ ബുദ്ധന്റെ കഥ ക്രിസ്തീയമായി അവതരിപ്പിച്ചിരുക്കുന്നതാണ് ജോസഫത്തിന്റെ കഥയെന്നാണ് പറയപ്പെടുന്നത്. . ഐതിഹ്യങ്ങളില്‍ ജോസഫത്തും ഒരു രാജകുമാരനായിരുന്നു. അബനീര്‍ എന്നു പേരുള്ള ഇന്ത്യയിലെ ഒരു രാജാവിന്റെ മകന്‍. മകന്‍ ജനിച്ചപ്പോള്‍ ജ്യോതിഷരെ വിളിച്ചുവരുത്തി രാജാവ് മകന്റെ ഭാവി അന്വേഷിച്ചു. ലോകം മുഴുവന്‍ കീര്‍ത്തി പരത്തുന്ന മഹാനായ ചക്രവര്‍ത്തിയായി ജോസഫത് മാറുമെന്നായിരുന്നു ജ്യോതിഷരുടെ ഉറപ്പ്. എന്നാല്‍ അവരിലൊരാള്‍ മാത്രം മറ്റൊന്ന് പറഞ്ഞു. രാജകുമാരന്‍ ഒരു ക്രൈസ്തവനായി മാറും. വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിലെത്തി നിരവധി പേരെ മാനസാന്തരപ്പെടുത്തി ക്രൈസ്തവരാക്കിയിരുന്നു. ജോസഫത്തിന്റെ രാജ്യത്തി ലും നിരവധി ക്രൈസ്തവ വിശ്വാസികളുണ്ടായിരുന്നു. മകനെക്കുറിച്ചുള്ള പ്രവചനം കേട്ട് അസ്വസ്ഥനായ രാജാവ് ക്രൈസ്തവരെ പീഡിപ്പിക്കാന്‍ തുടങ്ങി. ജനങ്ങളുമായി ഒരു ബന്ധവും ഉണ്ടാവാതിരിക്കാന്‍ കൊട്ടാരത്തില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും രാജാവ് ജോസഫത്തിനെ അനുവദിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ബാര്‍ലാം എന്നു പേരുള്ള ഒരു ക്രൈസ്തവ സന്യാസി വേഷംമാറി കൊട്ടാരത്തിലെത്തുകയും അദ്ദേഹം ജോസഫത്തിനെ ക്രൈസ്തവനായി മാറ്റുകയും ചെയ്തു. മകന്‍ ക്രൈസ്തവനായി മാറിയതറിഞ്ഞ് രാജാവ് അസ്വസ്ഥനായി. പക്ഷേ, ജോസഫത് ഉറച്ചുനിന്നു. യഥാര്‍ഥ ദൈവം യേശുവാണെന്നു തിരിച്ചറിഞ്ഞു. രാജാവ് മകനു പകുതി രാജ്യം വാഗ്ദാനം ചെയ്തു. രാജ്യഭാരം ഏറ്റെടുത്തെങ്കിലും ക്രൈസ്തവനായി തന്നെ അദ്ദേഹം ജീവിച്ചു. മകന്റെ വിശ്വാസത്തിന്റെ ശക്തി വൈകാതെ തിരിച്ചറിഞ്ഞ രാജാവും ക്രൈസ്തവമതം സ്വീക രിച്ചു. എന്നാല്‍, ഒരുദിവസം ജോസഫത് ബുദ്ധനെ പോലെ കൊട്ടാരത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ച് യാത്രയായി. ദൈവത്തെതേടി സര്‍വതും ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് പോയി. അവിടെ വിശുദ്ധ ബാര്‍ലാമിനൊപ്പം പിന്നീടുള്ള കാലം മുഴുവന്‍ ജീവിച്ചു.
Curtsy : Manuel George @ Malayala Manorama