അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 19
വി. യൗസേപ്പ് പിതാവ്

ദൈവപുത്രന്റ വളര്‍ത്തച്ഛന്‍. കന്യകാമറിയത്തിന്റെ ഭര്‍ത്താവ്. ദൈവം തന്റെ പുത്രനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് വി. യൗസേപ്പ് പിതാവിനെയാണ് എന്നതില്‍ നിന്നു തന്നെ ആ മഹത്‌വ്യക്തി ത്വത്തെ മനസിലാക്കാം. ബൈബിളില്‍ യൗസേപ്പിനെ കുറിച്ചു പറയുന്ന ഭാഗങ്ങള്‍ ഏറെയുണ്ട്. ''യൗസേപ്പ് നീതിമാനായിരുന്നു'' (മത്തായി 1:19) എന്ന വാക്യം കൊണ്ടു തന്നെ വെറുമൊരു മരപ്പണിക്കാരനായിരുന്ന ആ മനുഷ്യന്‍ ദൈവത്തിനു എത്ര പ്രിയപ്പെട്ട വനായിരുന്നു എന്നു മനസിലാക്കാം. ലോകത്ത് കന്യകാമറിയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ നടക്കുന്നത് വി. യൗസേപ്പിന്റെ മാധ്യസ്ഥതയിലാണ്. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18-ാം വാക്യം മുതല്‍ രണ്ടാം അധ്യായം തീരുന്നതു വരെ യൗസേപ്പിനെ പറ്റി പറയുന്നു. ദൈവം പലപ്പോഴായി യൗസേപ്പിനോടു പല കാര്യങ്ങളും തന്റെ ദൂതന്‍ വഴി അരുള്‍ ചെയ്തു. അവയൊന്നും യൗസേപ്പിനെ സംബന്ധിച്ച് അത്ര സുഖകരമായതായിരുന്നില്ല. പക്ഷേ, ഒരു എതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ഇഷ്ടം യൗസേപ്പ് നടപ്പില്‍ വരുത്തി. താന്‍ വിവാഹം ചെയ്യാനായി വാഗ്ദാനം ചെയ്തിരുന്ന കന്യക ഗര്‍ഭിണിയാണെന്ന് അറിഞ്ഞാന്‍ ഏത് മനുഷ്യനാണ് ക്ഷോഭിക്കാത്തത്. എന്നാല്‍, നീതിമാനായിരുന്ന യൗസേപ്പ് അവള്‍ക്ക് ദോഷമൊന്നും വരാതിരിക്കാന്‍ രഹസ്യമായി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. അന്നു രാത്രിയില്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ''ദാവീദിന്റെ പുത്രനായ യൗസേപ്പേ, മറിയത്തെ നിന്റെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. മറിയം ഗര്‍ഭവതിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.'' (മത്തായി 1:20)യൗസേപ്പ് ഉറക്കത്തില്‍ നിന്നുണര്‍ന്നു കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതു പോലെ പ്രവര്‍ത്തിക്കുകയും മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. മറിയം പുത്രനെ പ്രസവിച്ചതു വരെ അദ്ദേഹം അവരുമായി സംഗമിച്ചില്ല. (മത്തായി 1: 24,25) പിന്നീട് പല ഘട്ടങ്ങളിലും ദൈവദൂതന്‍ യൗസേപ്പിനോട് ആജ്ഞകള്‍ കൊടുത്തുകൊണ്ടേ യിരുന്നു. അവയൊക്കെയും അദ്ദേഹം അനുസരിച്ചു. അഗസ്റ്റസ് സീസറിന്റെ കല്‍പന പ്രകാരം നസ്രത്തില്‍ നിന്നു പൂര്‍ണഗര്‍ഭിണിയായ മറിയത്തെയും കൊണ്ടു ബേത്‌ലേഹമിലേക്കു പോയ യൗസേപ്പ് ശിശു ജനിച്ച ശേഷം ദൈവദൂതന്റെ നിര്‍ദേശമനുസരിച്ച് ജറുസലേമിലേക്കു പോയി. അവിടെ നിന്നു പിന്നീട് വീണ്ടും ദൈവദൂതന്‍ പറഞ്ഞതനുസരിച്ച് നസ്രത്തിലേക്കും. ഈ സമയത്തൊക്കെ ഒരു മനുഷ്യന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും എത്ര വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അവയൊക്കെയും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം തരണം ചെയ്തു. ദൈവം നമ്മളെയെല്ലാം സംരക്ഷിക്കുമ്പോള്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വമാണ് യൗസേപ്പിന്റേത്. ദൈവത്തിന്റെ ആജ്ഞകള്‍ യൗസേപ്പ് അനുസരിച്ചപ്പോള്‍ യൗസേപ്പിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ദൈവപുത്രന്‍ വളര്‍ന്നു. യേശുവിനു 15 വയസുള്ളപ്പോള്‍ യൗസേപ്പ് മരിച്ചതായാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. തിരുസഭയുടെ സംരക്ഷകനായാണ് വി. യൗസേപ്പ് അറിയപ്പെടുന്നത്. കന്യകകളുടെ സംരക്ഷകന്‍, ജനിക്കാനിരിക്കുന്ന കുട്ടികളുടെ മധ്യസ്ഥന്‍, തൊഴിലാളികളുടെ സംരക്ഷകന്‍, കുടുംബങ്ങളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ വി. യൗസേപ്പ് അദ്ഭുതങ്ങളുടെ തോഴനാണ്. എല്ലാ ആവശ്യങ്ങളിലും എല്ലാ ഉദ്യമങ്ങളിലും നമ്മെ സഹായിക്കുന്ന വിശുദ്ധനാണ് യൗസേപ്പ് പിതാവെന്നു വി. തോമസ് അക്വിനാസും, 'യൗസേപ്പിന്റെ സഹായം അഭ്യര്‍ഥിച്ച ഒരു കാര്യം പോലും എനിക്കു നടക്കാതിരുന്നിട്ടില്ല' എന്നു ആവിലായിലെ വി. ത്രേസ്യയും സാക്ഷ്യപ്പെടുത്തുന്നു.
Curtsy : Manuel George @ Malayala Manorama