അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 18
ജറുസലേമിലെ വി. സിറില്‍ (315-386)

ജറുസലേമിലെ മെത്രാനായിരുന്നു സിറില്‍. ആര്യന്‍മാരുടെ പീഡന ങ്ങളേറ്റു വാങ്ങി മൂന്നു തവണ നാടുകടത്തപ്പെട്ട വി. സിറിലിന്റെ പ്രസംഗങ്ങള്‍ ഏറെശ്രദ്ധേയമായിരുന്നു. വി. സിറില്‍ ജറുസലേം ബിഷപ്പായിരുന്ന കാലത്ത് ജൂലിയാന്‍ ചക്രവര്‍ത്തി ജറുസലേം ദേവാലയം വീണ്ടും പണിയാന്‍ തീരുമാനിച്ചു. ജറുസലേം ദേവാലയത്തെ പറ്റി യേശു പറയുന്ന ബൈബിള്‍ വാക്യം മറന്നായിരുന്നു ചക്രവര്‍ത്തി ഇങ്ങനെ ചെയ്തത്. ''നിങ്ങള്‍ ഈ കാണുന്നവയില്‍ തകര്‍ക്കപ്പെടാത്തതായി കല്ലിന്മേല്‍ കല്ലു ശേഷിക്കയില്ലാത്ത ദിവസങ്ങള്‍ വരും.'' (ലൂക്കാ: 21:6) ഒട്ടെറെ പണം ചെലവഴിച്ച് ആയിരക്കണക്കിനു പണിക്കാരെക്കൊണ്ട് ദേവാലയം പണിയാനാ യിരുന്നു ചക്രവര്‍ത്തിയുടെ തീരുമാനം. എന്നാല്‍ സിറില്‍ ഒരു കാര്യം മാത്രം പറഞ്ഞു. ''ദൈവ ത്തിന്റെ വാക്കുകള്‍ നിലനില്‍ക്കും.'' ദേവാലയം പണിയാന്‍ തുടങ്ങിയപ്പോള്‍ ഭൂമിക്കടിയില്‍ നിന്നു അഗ്നി വമിച്ചു. പലതവണ ശ്രമിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു. ഒടുവില്‍ ചക്രവര്‍ത്തി ദേവാലയം പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു. വലിയ മതപണ്ഡിതനായാണ് സിറില്‍ അറിയപ്പെട്ടിരുന്നത്. വി. കുര്‍ബാന സ്വീകരിക്കുന്നതിനെ പറ്റി സിറിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്. ''നിങ്ങള്‍ കൈകള്‍ കൊണ്ടൊരു സിംഹാസനം തീര്‍ക്കുക. ഇടതു കൈയുടെ മുകളില്‍ വലതു കൈ വച്ച് ഉള്ളം കൈ കുഴിച്ചു പിടിച്ചു ആ സിംഹാസനത്തിലേക്ക് മിശിഹായുടെ ശരീരം സ്വീകരിക്കുക. പരിശുദ്ധമായ യേശുവിന്റെ ശരീരത്തില്‍ തൊടുമ്പോള്‍ നിറഞ്ഞ ഭക്തിയോടെ 'ആമേന്‍' എന്നു പറയുക. ഒരു പൊടി പോലും താഴെ വീഴാതെ കഴിക്കുക.''
Curtsy : Manuel George @ Malayala Manorama