അനുദിനവിശുദ്ധര്‍ : ജൂണ്‍ 27
അലക്‌സാണ്ട്രിയായിലെ വി. സിറില്‍ (376-444)

പൗരസ്ത്യസഭയുടെ അലങ്കാരം എന്നു വിശേഷിക്കപ്പെട്ട വിശുദ്ധ നാണ് സിറില്‍. ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെ തെയോഫിലൂസ് മെത്രാന്റെ സഹോദര പുത്രനായിരുന്നു അദ്ദേഹം. മരുഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുക പതിവാക്കിയിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. യേശുവിന്റെ വഴികളിലൂടെ കൂടുതല്‍ സഞ്ചരിക്കുവാനുള്ള മോഹം അദ്ദേഹത്തെ ഒരു പുരോഹിതനാക്കി മാറ്റി. ഏഫേസൂസില്‍ നടന്ന സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. പരിശുദ്ധ കന്യാമറിയത്തിനു ദിവ്യത്വം നല്‍കണമെന്നു വാദിക്കുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്ത സിറില്‍ യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ടെന്നു വാദിച്ച നൊസ്‌റ്റോറിയസിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്നു നെസ്‌റ്റോറിയസ്. ഈ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനു വേണ്ടി സിറില്‍ പോരാടി. 'അഭിനവ യൂദാസ്' എന്നാണ് നെസ്‌റ്റോറിയസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തോട് സിറില്‍ സ്‌നേഹവും ആദരവും പുലര്‍ത്തുകയും ചെയ്തിരുന്നു. ''ഞാന്‍ ഒന്നിനെയും വെറുക്കുന്നില്ല. എനിക്ക് നെസ്‌റ്റോറിയസിനോട് സ്‌നേഹമുണ്ട്. എന്നെക്കാള്‍ കൂടുതലായി ആരും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല-'' സിറില്‍ ഇങ്ങനെയെഴുതി. യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ട് എന്നായിരുന്നു നെസ്‌റ്റോറിയസ് വാദിച്ചിരുന്നത്. ഒന്നു മനുഷ്യനും ഒന്നു ദൈവവും. മനുഷ്യനായ യേശുവിന്റെ അമ്മയാണ് മറിയം എന്നും അതിനാല്‍ 'ദൈവമാതാവ്' എന്ന് അവരെ വിളിക്കുന്നതു ശരിയല്ലെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍, യേശു പരിപൂര്‍ണമനുഷ്യനായിരിക്കുന്നതു പോലെ പരിപൂര്‍ണദൈവവുമാണെന്നായിരുന്നു സിറിലിന്റെ വാദം. എ.ഡി. 412ല്‍ സിറില്‍ അലക്‌സാണ്ട്രിയായിലെ മെത്രാപ്പോലീത്തയായി. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും നിരവധി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥന ചൊല്ലഫിക്കൊണ്ടിരിക്കവെ 444 ജനുവരി 28 ന് അദ്ദേഹം മരിച്ചു.
Curtsy : Manuel George @ Malayala Manorama