അനുദിനവിശുദ്ധര്‍ : ജനുവരി 9
കാന്റര്‍ബറിയിലെ വി. അഡ്രിയാന്‍ (635-710)

അറബികളുടെ ആക്രമണത്തിനു തൊട്ടുമുന്‍പ് ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് കുടിയേറിയ നോര്‍ത്ത് ആഫ്രിക്കന്‍ കുടുംബ ത്തിലെ (ഇന്നത്തെ ലിബിയ) അംഗമായിരുന്നു അഡ്രിയാന്‍. അദ്ദേഹത്തിനു അഞ്ചു വയസുള്ളപ്പോഴായിരുന്നു അത്. ഹാഡ്രിയന്‍ എന്നായിരുന്നു ആദ്യ പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഡ്രിയാന്‍ ബെനഡിക്ടന്‍ സഭയില്‍ സന്യാസിയായി ചേര്‍ന്നു. അദ്ദേഹത്തിന്റെ ദൈവികചൈതന്യവും പ്രാര്‍ഥനകളും അടിയുറച്ച വിശ്വാസവും മേലധികാരിളില്‍ മതിപ്പുളവാക്കി. നിരവധി ആശ്രമങ്ങളുടെ ചുമതല അദ്ദേഹത്തിനു നല്‍കപ്പെട്ടു. എല്ലായിടത്തും ആത്മീയതയ്ക്കു ചേര്‍ന്ന പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുമായുള്ള അടുപ്പം വഴി പോപ് വിറ്റാലിയനെ പരിചയപ്പെടാന്‍ അഡ്രിയാനെ സഹായിച്ചു. പിന്നീട് പോപ്പിന്റെ ഉപദേശകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കാന്റര്‍ബറിയുടെ ആര്‍ച്ച്ബിഷപ്പായി രണ്ടുതവണ അഡ്രിയാനെ തിരഞ്ഞെടു ത്തുവെങ്കിലും രണ്ടുതവണയും അദ്ദേഹം അതു നിരസിച്ചു. വിശുദ്ധ തെയോഡോറിനെ പകരം ആര്‍ച്ച്ബിഷപ്പായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി ചെയ്യാന്‍ അഡ്രിയാന്‍ തയാറായി. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തി. ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കാന്റര്‍ബറിയിലെ വി. അഗസ്റ്റിന്‍ (മേയ് 27ലെ വിശുദ്ധന്‍) സ്ഥാപിച്ച ആശ്രമത്തിന്റെ അധിപനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇംഗ്ലണ്ടില്‍ ആഗ്ലി എന്ന അറിയപ്പെട്ടിരുന്ന ഒരു വിഭാഗം കാട്ടുജാതിക്കാരുണ്ടായിരുന്നു. ഇവരോട് യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അങ്ങനെ അവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയുമായിരുന്നു വിശുദ്ധ അഗസ്റ്റിന്‍ ചെയ്തി രുന്നത്. ഈ പ്രവര്‍ത്തനം അഡ്രിയാനും തെയോഡോറും വിജയകരമായി തുടര്‍ന്നു. കാന്റര്‍ബറി യില്‍ അദ്ദേഹം തുടങ്ങിയ സ്‌കൂള്‍ വളരെ പെട്ടെന്ന് പേരെടുത്തു. എ.ഡി. 710 ല്‍ അദ്ദേഹം മരിച്ചു. കാന്റര്‍ബറിയിലെ അദ്ദേഹത്തിന്റെ ശവകുടീരം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി. 1091 ല്‍ അദ്ദേഹത്തിന്റെ ശവകുടീരം തുറന്നോപ്പോഴും മൃതദേഹത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.
Curtsy : Manuel George @ Malayala Manorama