അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 7
മിലാനിലെ വി. ആബ്രോസ് (340-397)

ഇറ്റലിയിലെ മിലാന്റെ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആബ്രോസ് ക്രിസ്ത്യാനി പോലുമായിരുന്നില്ല. ഒരു റോമന്‍ ഗവ ര്‍ണറായിരുന്നു അദ്ദേഹം. ഗവര്‍ണറായിരുന്ന ഒരാള്‍ ക്രിസ്തീയ സഭയുടെ മെത്രാനായി മാറിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി രുന്നു. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായ ഗോള്‍ എന്ന പ്രവിശ്യയിലെ ട്രയറിലാണ് ആബ്രോസ് ജനിച്ചത്. സമ്പന്നമായ റോമന്‍ പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ മികച്ച വിദ്യാഭ്യാസം ആബ്രോസിനു കിട്ടി. സാഹിത്യം, ഗ്രീക്ക് ചിന്തകള്‍, തത്വശാസ്ത്രം എന്നിവയൊക്കെ പഠിച്ചു. റോമിലായിരുന്നു വിദ്യാഭ്യാസം. മികച്ച പ്രാസംഗികനായും അറിയപ്പെടുന്ന കവിയായും ആബ്രോസ് വളരെ വേഗം മാറി. അഭിഭാഷകനായി ജോലി നോക്കിവരവെയാണ് അദ്ദേഹം ലിഗ്ഗൂരിയ, എമിലിയ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. അന്ന് 33 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മിലാനിലെ ബിഷപ്പ് മരിച്ചപ്പോള്‍ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തര്‍ക്കം തുടങ്ങി. തര്‍ക്കം അക്രമത്തിലേക്കും യുദ്ധത്തിലേക്കും വരെ നീങ്ങുന്ന അവസ്ഥ എത്തിയപ്പോള്‍ ഗവര്‍ണറായ ആബ്രോസ് ഇരുവിഭാഗങ്ങളെയും വിളിച്ചുകൂട്ടി അനുര ഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ അധികാരമോഹികളെ രമ്യതയിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ''മറ്റൊരാളെ മുറിവേല്‍പിച്ചിട്ട് ഒരാള്‍ക്കും സുഖംപ്രാപിക്കാനാവില്ല.''- ആബ്രോസ് അക്രമികളോടു പറഞ്ഞു. ബിഷപ്പിന്റെ പദവിക്കുവേണ്ടിയുള്ള പുരോഹിതരുടെ പോരാട്ടം വിശ്വാസികളെ വേദനിപ്പിച്ചു. ശാന്തനായ ആബ്രോസിന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചു. ആബ്രോസ് തന്നെ ബിഷപ്പ് സ്ഥാനം ഏറ്റെടുക്കണമെന്ന് വിശ്വാസികള്‍ ഒന്നാകെ ആവശ്യപ്പെട്ടു. താന്‍ ബിഷപ്പ് പദവിക്ക് അര്‍ഹനല്ല എന്നു പറഞ്ഞ് ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി ഒടുവില്‍ സമ്മതിച്ചു. ബിഷപ്പായ ശേഷമാണ് അദ്ദേഹം ക്രിസ്ത്യാനിയായി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അപ്പോള്‍ തന്നെ തന്റെ സ്വത്തിന്റെ പകുതി അദ്ദേഹം സഭയ്ക്ക് എഴുതിക്കൊടുത്തു. മറ്റേ പകുതി ദരിദ്രര്‍ക്ക് വിതരണം ചെയ്തു. മികച്ച സുവിശേഷപ്രാസംഗികനായും അധ്യാപകനായും ബൈബിള്‍ പണ്ഡി തനായും അദ്ദേഹം വളരെ വേഗത്തില്‍ മാറി. റോമന്‍, ആര്യന്‍ മതങ്ങളുടെ അനാചാരങ്ങള്‍ അദ്ദേഹം പരസ്യമായി എതിര്‍ത്തു. പാപങ്ങളില്‍ മുഴുകി ജീവിച്ച ഹിപ്പോയിലെ അഗസ്റ്റിനെ (ഓഗസ്റ്റ് 28ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത് ആബ്രോസായിരുന്നു. . മദ്യപാനം, വ്യഭിചാരം, ചൂതാട്ടം അങ്ങനെ തിന്മകള്‍ക്കു നടുവില്‍ നിന്ന അഗസ്റ്റിന്‍ മാണിക്കേയ മതത്തിന്റെ പ്രചാരകനായിരുന്നു. ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമ ല്ലെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. ആംബ്രാസ് തന്നെയാണ് അഗസ്റ്റിനു ജ്ഞാനസ്‌നാനം നല്‍കിയത്. നിരവധി ആത്മീയ ഗ്രന്ഥങ്ങളും ഗാനങ്ങളും ആബ്രോസ് രചിച്ചിട്ടുണ്ട്.
Curtsy : Manuel George @ Malayala Manorama