അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 26
വി. എസ്തപ്പാനോസ് (-എ.ഡി. 36)

ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷിയാണ് വി. സ്റ്റീഫന്‍ അഥവാ, എസ്തപ്പാനോസ്. ജനങ്ങള്‍ ഇദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ബൈബിളിലെ നടപടി പുസ്തകത്തില്‍ കാണാം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിനാ ളുകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ പ്രതിദിന സഹായത്തിനും വിധവകളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനുമായി ശിഷ്യന്മാര്‍ ഏഴു ശുശ്രൂഷകരെ തിരഞ്ഞെടുത്തു. അവരിലൊരാളായിരുന്നു എസ്തപ്പാനോസ്. ദൈവകൃപയും ശക്തിയും നിറഞ്ഞ് ജനങ്ങളുടെ ഇടയില്‍ എസ്തപ്പാനോസ് നിരവധി അദ്ഭുത ങ്ങളും വലിയ അടയാളങ്ങളും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു കഴിഞ്ഞില്ല. 'ഇയാള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി ദൂഷണം പറയുന്നു' എന്ന് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. ജനത്തെയും പ്രമാണിമാ രെയും വേദപണ്ഡിതരെയും ശത്രുക്കള്‍ ഇളക്കിവിട്ടു. എസ്തപ്പാനോസ് തടവിലാക്കപ്പെട്ടു. പ്രധാനാചാര്യന്റെ ചോദ്യങ്ങളും അവയ്ക്കുള്ള എസ്തപ്പാനോസിന്റെ മറുപടികളും വായിച്ചിരിക്കേണ്ടതാണ്. നടപടി പുസ്തകം ഏഴാം അധ്യായം ഒന്നാം വാക്യം മുതല്‍ 53-ാം വാക്യം വരെ എസ്തപ്പാനോസിന്റെ പ്രസംഗമാണുള്ളത്. എസ്തപ്പാനോസിന്റെ പ്രകോപനപരമായ വാക്കുകള്‍ അധികാരികളെയും ജനങ്ങളില്‍ ചിലരെയും ക്ഷുഭിതരാക്കി. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ക്രൂരമായി മര്‍ദിച്ചു. എസ്തപ്പാനോസ് സ്വര്‍ഗത്തിലേക്ക് നോക്കി. ദൈവമഹത്വം അദ്ദേഹത്തിനു ദൃശ്യമായി. അദ്ദേഹം വിളിച്ചുപറഞ്ഞു: ''നോക്കൂ, സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്ത് മനുഷ്യപുത്രന്‍ ഇരിക്കുന്നതും ഞാന്‍ കാണുന്നു.'' ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തേക്ക് കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു. മരിക്കും മുന്‍പ് എസ്തപ്പാനോസ് ഇങ്ങനെ പ്രാര്‍ഥിച്ചു. ''കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ..കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ..' ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹം മരിച്ചു.
Curtsy : Manuel George @ Malayala Manorama