അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 18
വി. വിന്നിബാള്‍ഡ് (എട്ടാം നൂറ്റാണ്ട്)

വിശുദ്ധരുടെ കുടുംബത്തിലാണു വിന്നിബാള്‍ഡ് ജനിച്ചത്. സഹോദരരായ വില്ലിബാള്‍ഡും (ജൂലൈ ഏഴിലെ വിശുദ്ധന്‍) വാള്‍ബുര്‍ഗായും വിശുദ്ധപദവി നേടിയവരാണ്. പിതാവ് റിച്ചാര്‍ഡ് രാജാവും വിശുദ്ധപദവി നേടി. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജനിച്ച വിന്നിബാള്‍ഡ് സഹോദരനായ വില്ലിബാള്‍ഡിന്റെയും പിതാവിന്റെയുമൊപ്പം വിശുദ്ധനാടുകളിലേക്ക് തീര്‍ഥയാത്ര പോയി. റോമിലേക്കുള്ള യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡിനെയും വിന്നാബാള്‍ഡിനെയും രോഗം ബാധിച്ചു. വില്ലിബാള്‍ഡ് രോഗത്തില്‍നിന്നു പെട്ടെന്നു രക്ഷനേടി. പക്ഷേ, വിന്നിബാള്‍ ഡിനു യാത്ര തുടരാനായില്ല. അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. ഏഴു വര്‍ഷക്കാലം. വിദ്യാഭ്യാസകാലവും അവിടെത്തന്നെയായിരുന്നു. ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്ന് പട്ടം സ്വീകരിച്ച വിന്നിബാള്‍ഡ് വി. ബോനിഫസിന്റെ നിര്‍ദേശപ്രകാരം ജര്‍മനിയിലേക്ക് പോയി. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈ സ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫ സിനൊപ്പം ചേര്‍ന്ന് വിന്നിബാള്‍ ഇവരില്‍ നല്ലൊരു ശതമാനത്തെയും മാനസാന്തരപ്പെടുത്തി. ഹീഡെന്‍ഹെയിം ആശ്രമത്തിന്റെ ചുമതല വഹിച്ചു. സഹോദരി വാള്‍ബുര്‍ഗായും ഈ സമയത്ത് എത്തി. ഇരുവരും ഒന്നിച്ചാണ് സുവിശേഷജോലികള്‍ ചെയ്തിരുന്നത്. നിരവധി പേരെ യേശു വിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അവിടെ യെല്ലാം വിന്നിബാള്‍ഡിന്റെയും വാള്‍ബുര്‍ഗായുടെയും പിന്തുണയും സഹായവും അദ്ദേഹത്തി നുണ്ടായിരുന്നു. ഇവരെ സഹായിക്കാനായി പിന്നാലെ, ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ഇവരുടെ രീതി. ജര്‍മനിയിലെ ഹീഡെന്‍ഹെയിമില്‍ വച്ചുതന്നെ രോഗബാധിതനായി അദ്ദേഹം മരിച്ചു.
Curtsy : Manuel George @ Malayala Manorama